Monday, 22 December 2014

പമ്പാബസ്സ് നേരത്തേ പിടിയ്കേണ്ടതായിരുന്നു

ആദ്യം അയ്യപ്പന്മാരുള്ള ബസ്സില്‍ സ്ത്രീകള്‍ക്കുള്ള ന്യായമായ യാത്രാവകാശങ്ങള്‍ ഒരു കണ്ടക്ടര്‍ നിഷേധിയ്ക്കുന്നു. ഇതിനയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു പരാതി കൊടുക്കാം എന്നുള്ളത് വളരെ ഒബ്‌വിയസ് ആയ ഒരു സംഗതിയാണ്. പക്ഷേ അത്തരമൊരു പ്രവൃത്തി കണ്ടക്ടര്‍ക്കു് ചെയ്യാന്‍ തോന്നിയെന്നുള്ളത് ഒറ്റപ്പെട്ട ഒരു സംഭവമല്ല എന്നു തെളിയുകയാണ് രണ്ടാമത് ചെങ്ങന്നൂരില്‍ സമാന സംഭവം വീണ്ടും ആവര്‍ത്തിയ്ക്കുമ്പോള്‍ . ആദ്യത്തേതിനെതിരേയുള്ള പ്രതിഷേധങ്ങളേയും പ്രതികരണങ്ങളേയും വര്‍ഗ്ഗീയവത്കരിയ്ക്കാനുള്ള ശ്രമങ്ങളും കണ്ടു.

 ഊഹിയ്ക്കാവുന്നതിലുമേറെ ആഴത്തില്‍ സമൂഹത്തിന്റെ സൈക്കിയില്‍ വേരൂന്നിയിട്ടുള്ളതാണ് ആര്‍ത്തവത്തോടുള്ള അശുദ്ധി സങ്കല്‍പ്പം. ആര്‍ത്തവത്തിന്റെ പേരിലുള്ള അയിത്തം  ജീവിതത്തിലൊരിയ്ക്കലെങ്കിലും  അറിയാത്ത പെണ്ണുങ്ങള്‍ കേരളത്തില്‍ (കുറഞ്ഞത് ഏതെങ്കിലും മതത്തില്‍ വിശ്വാസമുള്ള വീടുകളിലെങ്കിലും) ഉണ്ടാകുമെന്ന് തോന്നുന്നില്ല. സിസ്റ്റത്തിന്റെ ഭാഗമായിരിയ്ക്കുമ്പോള്‍ അതവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ലെന്നു മാത്രം. ഒറ്റയ്ക്കും തെറ്റയ്ക്കും പ്രതിഷേധസ്വരങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. പക്ഷേ വിശ്വാസിയ്ക്കു് മതനിയമം ലംഘിയ്ക്കുക എന്നുള്ളത് വലിയൊരു വൈകാരിക പ്രതിസന്ധിയുടെ കാര്യം കൂടിയാണ്. മാത്രമല്ല, കുടുംബാന്തരീക്ഷത്തിനുള്ളില്‍ തന്നെ നിലനില്‍ക്കുന്ന ഈ അയിത്തത്തിനെതിരേ ഒരു സംഘടിതസമരം അസാദ്ധ്യമായിരുന്നു എന്നു തന്നെ പറയാം.

ഇപ്പോള്‍ കുടുംബത്തിനും പുറത്തു് പൊതുവിടങ്ങളിലേയ്ക്ക് ആര്‍ത്തവത്തിന്റെ പേരിലുള്ള അശുദ്ധികല്‍പ്പന ഉണ്ടായിക്കൊണ്ടിരിയ്ക്കുകയാണ്. നഷ്ടപ്പെട്ട ഇടങ്ങളുടെ കണക്കുകള്‍ ഒരുപാടുള്ളവരാണീ നാട്ടിലെ പെണ്ണുങ്ങള്‍. തീണ്ടാരിച്ചോരയുടെ പേരില്‍ സര്‍ക്കാര്‍ യാത്രാസംവിധാനത്തില്‍ നിന്നിറങ്ങേണ്ടി വരുന്ന അവസ്ഥ വേദനാജനകമാണ്. അതിനു സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ മുന്‍കൈ എടുക്കുകയെന്നും കൂടി വന്നാല്‍ പരാതിപറയാന്‍ പോലും ഇടം നഷ്ടപ്പെടുകയാണ്. പക്ഷേ അതിന്റെ പരിഹാരം കേവലമൊരു കണ്ടക്ടര്‍ക്കെതിരേയുള്ള പരാതിയായി ഒതുങ്ങെണ്ടതല്ല, കാരണം അതിനു ആ കണ്ടക്ടറെ പ്രേരിപ്പിച്ച പൊതുബോധം ഒരു പരാതികൊണ്ട് അവസാനിയ്ക്കില്ല തന്നെ.

നമ്മള്‍ വൈകിയിരിയ്ക്കുന്നു. പമ്പാബസ്സ് മാത്രമല്ല, വീട്ടകങ്ങളും കൂടി തിരിച്ചുപിടിയ്ക്കുവാനുണ്ട്. ഇനിയും വൈകിയാല്‍ അടുക്കളയില്‍ നിന്നുമിറങ്ങി നേടിയെടുത്ത അരങ്ങുകള്‍ കൂടി നഷ്ടപ്പെട്ടെന്നു വരും. തീണ്ടാരിക്കാലത്ത് തീണ്ടാപ്പാടകലം ലംഘിയ്ക്കലല്ലാതെ എന്തൊരു സമരമുറയാണ് ഇതിനെതിരേ പോരുക? ദൈവഭയം മുതല്‍  പ്രിയപ്പെട്ടവരുടെ വൈകാരികബന്ധനം വരെ അതിജീവിച്ചു മാത്രം ചെയ്യാന്‍ കഴിയുന്ന സമരത്തിന് നമ്മള്‍ ഒരുങ്ങേണ്ടിയിരിയ്ക്കുന്നു.  

സ്വന്തം ശരീരത്തെ അതിന്റെ മുഴുവന് സവിശേഷതകളോടും കൂടി ഉള്ക്കൊള്ളുന്ന ഒരു വ്യക്തിയ്ക്ക്, അതിനെന്തിങ്കിലും സന്ദര്ഭത്തില് ഒരു തൊട്ടുകൂടായ്മ ഉണ്ടാവുമെന്ന് സങ്കല്പിയ്ക്കാന് കൂടി കഴിയില്ല. അങ്ങനെ ഒരു അയിത്തം ആരോപിയ്ക്കപ്പെടുമ്പോള് അതിനെതിരെ നിലപാടുകളെടുക്കണോ വേണ്ടയോ എന്നുള്ളത് വ്യക്തിപരമായ ചോയിസാണ്. വൈകാരികമായ ഒരുപാട് റെസിസ്റ്റന്സ് ഉണ്ടാകും. ഒരു ഫേസ്‌ബുക്ക് പോസ്റ്റിലെ ആഹ്വാനം കൊണ്ടൊക്കെ അത്തരം കടുത്ത നിലപാടുകളുടെ ഭാഗമാകാന് ബുദ്ധിമുട്ടാണ്.

ധൃതിയില് എന്തെങ്കിലും ചെയ്യണമെന്ന് നിര്ബന്ധങ്ങളും വാശിയും ഒന്നുമില്ല. അതിനു് സ്വയമൊരുങ്ങിയാല് മാത്രം പോരാ. മാറ്റങ്ങളുള്ക്കൊള്ളാന് ചുറ്റുപാടുകള്ക്കും റെസിസ്റ്റന്സ് ഉണ്ടാകും. നിലമൊരുക്കാതെ വിത്തുവിതച്ചിട്ടും കാര്യമില്ലല്ലോ. അതുകൊണ്ട് അവനവന്റെ ഇടങ്ങളെ അതിനു പാകമാക്കാന് വേണ്ടതു ചെയ്യുക. പിന്നെ സ്വയം മാറ്റമാകുക. ഇത്രകാലം പാലിച്ച നിശ്ശബ്ദതയിലാണല്ലോ ഈ പേക്കൂത്തുകളൊക്കെ വളര്ന്നത്. അതുകൊണ്ട്, മെല്ലെയങ്കിലും ശബ്ദമുയര്ത്തിത്തുടങ്ങുക എന്നുമാത്രമാണ് പറയാന് ഉദ്ദേശിച്ചത്.

No comments:

Post a Comment