തൃശ്ശൂരു നിന്നും തിരുവനന്തപുരത്തേക്ക് കൂട്ടുകാരോടൊപ്പമല്ലാത്ത യാത്ര പലപ്പോഴും നന്നേ മുഷിപ്പിക്കാറുണ്ട്. മിനിയാന്ന് , കോളേജടയ്ക്കുന്നതിനും ഒരു ദിവസം മുന്നേ തന്നെ വീട്ടിലേക്ക് പോരാന്‍ തീരുമാനിച്ചത് കൊണ്ട് യാത്ര ഒറ്റക്കായിരുന്നു.മുഷിച്ചില് മുന്നില്‍ കണ്ട്കൊണ്ട് തന്നെയാണ് വൈകിട്ട് നാല് മണിയ്ക് ജനശതാബ്ദിയില്‍ യാത്ര തുടങ്ങിയത്. കയ്യിലുണ്ടായിരുന്ന ചെറുകഥാപുസ്തകം തുറന്ന് കയ്യില്‍ വെച്ചെങ്കിലും അതില്‍ മനസ്സ് നില്‍ക്കാത്തത് കൊണ്ട് മടക്കി ബാഗില്‍ വച്ചു. വിന്‍ഡോസീറ്റ് തന്നെ കിട്ടിയതില്‍ സന്തോഷിച്ചെങ്കിലും യാത്രയുടെ ആദ്യ മണിക്കൂറുകളില്‍ അന്തിവെയില്‍ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.
തൊട്ടടുത്ത സീറ്റില്‍ ഉണ്ടായിരുന്നത് തിരുവനന്തപുരത്തേക്ക് തന്നെയുള്ള ഒരാറുവയസ്സുകാരനും അവന്റെ അമ്മയുമാണ്.അവരുമായി കുറച്ച് നേരം സംസാരിച്ചിരുന്നു. വല്ലാത്ത ജാഡ ഫീല്‍ ചെയ്തപ്പോള്‍ ഞാന്‍ മിതഭാഷിണിയായ മിണ്ടാപ്പൂച്ചയായി. ലാപ്പ്ടോപ്പ് ഓണ്‍ ചെയ്ത് സെമിനാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ തുടങ്ങി.കായംകുളം കഴിഞ്ഞപ്പോള്‍ അടുത്ത കമ്പാര്‍ട്ട്മെന്റിലുള്ള ആ അമ്മയുടെ സുഹൃത്തിന്റെ സമീപം സീറ്റ് ഒഴിവുണ്ടെന്നറിഞ്ഞ് അവര്‍ അങ്ങോട്ട് പോയി. അങ്ങനെ ആ മൂന്ന് സീറ്റുകളില്‍ ഞാന്‍ ഒറ്റയ്ക്ക് യാത്ര തുടരുമ്പോഴാണ് പുതിയ സഹയാത്രികന് അടുത്ത് വന്നിരുന്നത്.ഒരു 'ഹാപ്പി ജേര്‍ണി' ('കേരളകഫേ' കാണാത്ത മലയാളിയല്ല നിങ്ങള്‍ എന്ന് കരുതുന്നു) മണത്തത് കൊണ്ട് ഞങ്ങള്‍ക്കിടയിലെ സീറ്റില്‍ ഞാന്‍ എന്റെ ബാഗെടുത്ത് പ്രതിഷ്ഠിച്ചു.
പക്ഷേ അദ്ദെഹം കുറച്ചധികം സംസാരപ്രിയനാണെന്നേയുണ്ടായിരുന്നുള്ളൂ.ഇക്കൊല്ലം പത്താം ക്ലാസ്സില്‍ പരീക്ഷ എഴുതിയിട്ടിരിക്കുന്ന മകളുടെ അക്കഡമിക് ഭാവിയേക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളായിരുന്നു അതിലേറെയും.തിരുവനന്തപുരത്തെ ഉള്‍നാടന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെ അവസ്ഥയൊക്കെ സംസാരത്തിന് വിഷയമായി.എന്റെ അനുജത്തി തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തൊരാശ്വാസം. കൂടെയൊരു ചോദ്യവും ," അല്ലാ, ഈ കേരളാസിലബസ്സ് മോശമാണെന്ന് പറയുന്നതില്‍ ശരിക്കും കാര്യമൊന്നുമില്ലാല്ലേ..?".മക്കളെ സര്‍ക്കാര്‍ സ്കൂളിലയയ്ക്കുന്ന സര്‍ക്കാര്‍ജീവനക്കാരുടെ കോമ്പ്ലക്സിന്റെ ആഴം വെളിവാക്കുന്ന ചോദ്യം.ഈ വിഷയത്തില്‍ കുറച്ചധികം സംസാരിക്കാനുണ്ടെന്ന് തോന്നിയത് കൊണ്ട് സെമിനാര്‍ റിപ്പോര്‍ട്ട് അവിടെ നിര്‍ത്തി ലാപ്പ്ടോപ്പ് ബാഗിലാക്കി.അപ്പോഴേക്കും വന്നു അടുത്ത ചോദ്യം ," ഇവിടെയുള്ള സിലബസ്സിലെ കണക്കൊക്കെ പഠിച്ചിട്ട് വല്യ കാര്യമൊന്നുമില്ലാന്നാ തോന്നുന്നേ..ഇതൊക്കെ പഠിച്ചിട്ട് എഞ്ചിനീയറിങ്ങിനൊക്കെ ചേരുന്ന പിള്ളേര് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടത്രേ.."
എസ്.സി.ഈ.ആര്.ടി യുടെ സിലബസ്സ് പരിഷ്കരണങ്ങള്‍ വളരെ സൂക്ഷ്മമായിത്തന്നെ കുറച്ച് വര്‍ഷങ്ങളായി നിരീക്ഷിക്കുന്ന ഒരു ഔട്ട്സൈഡര് എന്ന നിലയില്‍ എനിക്കിത് (കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തിലുള്ള ഈ അഭിപ്രായപ്രകടനം) തീരെ രസിച്ചില്ല.സത്യത്തില്‍ ഏറ്റവും പുതിയ സിലബസ്സനുസരിച്ചുള്ള ഗണിതശാസ്ത്ര പുസ്തകത്തിലൂടെ കണ്ണോടിക്കുമ്പോള്‍ ഇതിലും മികച്ച ഒരു പാഠപുസ്തകം കണക്കിന് സാധ്യമാണോയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതൊക്കെ അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കാന്‍ തുടങ്ങിയപ്പോഴും എന്റെ മനസ്സില്‍ ഉണ്ടായിരുന്ന സംശയം ഈ പുസ്തകം ആവശ്യപ്പെടുന്ന രീതിയില്‍ ഗണിതശാസ്ത്രത്തെ ക്ലാസ്സില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന എത്ര അദ്ധ്യാപകര്‍ കേരളത്തിലൂണ്ട് എന്നതായിരുന്നു. കൂടുതല്‍ സംശയിക്കേണ്ടി വന്നില്ല ,അപ്പോഴെക്കും വീട്ടില്‍ നിന്നും ചിരുതക്കുട്ടിയുടെ കോള്‍ വന്നതോടെ ആ സംഭാഷണം അവിടെ മുറിഞ്ഞു.അദ്ദേഹമാകട്ടെ മുന്നിലെ സീറ്റിലെ യാത്രികന് ഒരു പ്രിസൈഡിങ്ങ് ഓഫീസറാണെന്നറിഞ്ഞ് ചില ഇലക്ഷന് സംശയങ്ങള്‍ തീര്‍ക്കാനായി അങ്ങോട്ട് നീങ്ങി.കോള്‍ അവസാനിച്ചപ്പോള്‍ കൊല്ലം കഴിഞ്ഞിരുന്നു.സീറ്റീല്‍ ഞാനും ബാഗും മാത്രം.
പെട്ടെന്നാണ് മെലിഞ്ഞ് കൊലുന്നനെയുള്ള ഒരു കുഞ്ഞിചെക്കന് പാഞ്ഞ് വന്ന് എന്റെ അടുത്തിരുന്നത്. അവനെ ഞാന്‍ നേരത്തെ തന്നെ നോട്ട് ചെയ്തിരുന്നു. എന്റെ സീറ്റില്‍ നിന്നും കുറച്ചേറെ മുന്നിലായി ഇടക്കിടെ ലഗേജ് മുകളിലേറ്റുകയും താഴെയിറക്കുകയും ഒക്കെ ചെയ്തുകൊണ്ട് വളരെ റെസ്റ്റ്ലെസ്സ് ആയിരുന്നു അവന്.
വന്നിരുന്ന പാടേ അവന് പറഞ്ഞു,"ഹായ് ചേച്ചി..".
എന്റെ വക പ്രത്യഭിവാദ്യം കിട്ടിയയുടനേ വന്നു ചോദ്യം ,"ട്രിവാന്‍ഡ്രത്തേക്കാ?"
എന്റെ വക പ്രത്യഭിവാദ്യം കിട്ടിയയുടനേ വന്നു ചോദ്യം ,"ട്രിവാന്‍ഡ്രത്തേക്കാ?"
"അതേ,എന്താ തന്റെ പേര് ?എവിടാ വീട്?"
"വിഷ്ണു.ഞാനും ട്രിവാന്‍ഡ്രത്തേക്കാ.പത്മനാഭസ്വാമിക്ഷേത്രത്തിനടുത്താ വീട്."
"അതു ശരി.വിഷ്ണു ഏത് സ്കൂളിലാ പഠിക്കുന്നേ?"
"ചെത്തല്ലൂര്‍ യു.പി സ്കൂള്‍.."
"ങ്ങേ!! അങ്ങനെയൊരു സ്കൂളോ തിരുവനന്തപുരത്ത്? ഞാന്‍ കേട്ടിട്ടില്ലാല്ലോ."
"അയ്യോ ചേച്ചി ,എന്റെ സ്കൂള്‍ പാലക്കാടാ.."
"അപ്പോ.,ശരിക്കും അപ്പുവിന്റെ വീടെവിടാ?" (കണ്ടാല്‍ അപ്പൂന്ന് വിളിക്കാന്‍ തോന്നും.ഇടയ്ക്കിടെ അങ്ങനെ വിളിക്കുകയും ചെയ്തൂന്നാണെന്റെ ഓര്‍മ്മ)
"ചെത്തല്ലൂര്‍."
"ഇപ്പോളാരുടെ വീട്ടിലേക്കാ പോകുന്നേ?."
"അമ്മയുടെ അനിയത്തിയുടെ വീട്ടിലേക്ക്.."
"അങ്ങനെ..ഏത് ക്ലാസ്സിലാണ് പഠിക്കുന്നത്?"
"ഏഴില്‍ നിന്നും എട്ടിലേക്ക്"
"അപ്പോളടുത്ത വര്‍ഷം പുതിയ സ്കൂളില്‍ പഠിക്കാല്ലോ, അല്ലേ.."
അങ്ങനെ ഓരൊന്ന് മിണ്ടീം പറഞ്ഞും ഞങ്ങള്‍ വല്യ ചങ്ങാതിമാരായി.പിന്നീടുള്ള ഒരു മണിക്കൂര്‍ ഈ മിണ്ടാപ്പൂച്ച ചേച്ചി മിണ്ടാതിരിക്കാന്‍ മറന്ന് പോയീന്ന് തന്നെ പറായാം.
സ്കൂള്‍ വാര്‍ഷികത്തിന് അവതരിപ്പിച്ച മതമൈത്രി വിഷയമായ നാടകത്തെപ്പറ്റി , കഥയിലെ വില്ലനായ നമ്പൂരി കഥാപാത്രത്തെപ്പറ്റി(അതവതരിപ്പിച്ചത് വിഷ്ണു തന്നെയായിരുന്നു), സ്ക്രിപ്റ്റ് തയ്യാറാക്കിയ രാധട്ടീച്ചറെപ്പറ്റി ഒക്കെ അവന് വേണ്ട ശബ്ദവ്യതിയാനങ്ങളോടെ, അംഗവിക്ഷേപങ്ങളോടെ പറഞ്ഞുകൊണ്ടിരുന്നു. സ്കൂളിനെ അവന് ഒരുപാട് സ്നേഹിക്കുന്നുവെന്ന് തോന്നിയപ്പോള്‍ സ്കൂളടച്ച ദിവസം കരഞ്ഞുവോയെന്നൊരു കുസൃതി ഞാന്‍ എയ്തു.
"ഏയ്..,ന്റെ വീട്ടീന്ന് ഒരു നാല് ചാട്ടം ചാടിയാല്‍ സ്കൂളിലെത്തില്ലേ..പിന്നെന്താ പ്രശ്നം?"
"അതു കൊള്ളാല്ലോ..അപ്പപ്പിന്നെ എപ്പോള്‍ വേണെങ്കിലും പോയി ടീച്ചര്‍മാരെയൊക്കെ കാണാല്ലോ അല്ലേ?."
"അതേന്നേ,ഒരു ടീച്ചറിനെ ഞാന്‍ ഡേയ്ളി കാണും.."
"ങ്ങേ.."
"അതേന്നേ, ന്റെ അമ്മേനെ...അമ്മ നാലാം ക്ലാസ്സിലെ ടീച്ചറാ.മൂന്ന് കൊല്ലമായി അവിടെ തോറ്റ് കിടക്കുന്നു.",വിഷ്ണുവിന്റെ മുഖത്ത് എന്നെ കളിയാക്കിക്കൊണ്ടൊരു കുസൃതിച്ചിരി.
പിന്നെ അവന് കലോല്‍സവ വിശേഷങ്ങള്‍ പറഞ്ഞു.ജില്ലാതല കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ ഒരുദിവസം ആലത്തൂര്‍ വരെ അച്ഛനുമമ്മയ്ക്കും ഒപ്പം പോയതും അക്ഷരശ്ലോകത്തിനും സിദ്ധരൂപോച്ഛാരണത്തിനുമൊക്കെ സമ്മാനം കിട്ടിയതും പിറ്റേന്ന് സ്കൂളിലെ കൂട്ടുകാര്‍ക്കൊപ്പം മനോജേട്ടന്റെ വണ്ടിയില്‍ വീണ്ടും ആലത്തൂര്ക്കു പോയതും അങ്ങനെയങ്ങനെ..
പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നപ്പോള്‍ അവന് ചോദിച്ചു ," എവിടെയെത്തി ചേച്ചീ, ട്രിവാന്‍ഡ്രം എത്താറായോ? ."
എവിടെയെത്തിയെന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ലാന്ന് പറഞ്ഞപ്പോള്‍ ,"ചേച്ചീടെ ഫോണില്‍ സെല്‍ ഇന്‍ഫോ ഡിസ്പ്ലേയില്ലേ.അതില്‍ കാണിക്കും."
എന്റെ ഫോണില്‍ കാണിക്കില്ലാന്ന് പറഞ്ഞപ്പോള്‍ അവനതു നേരില്‍ കണ്ട് ബോധ്യപ്പെടണം.ഫോണ്‍ കയ്യിലെടുത്തപ്പോള്‍ വിഷ്ണുവിന്റെ ഒരു ഫോട്ടോ എടുക്കണമെന്ന് എനിക്ക് തോന്നി.എന്നാല്‍ ഫോട്ടൊ എടുക്കാന്‍ അവന് ഒരുവിധത്തിലും സമ്മതിക്കുന്നില്ല. അപരിചിതര്‍ക്ക് ഫോട്ടൊ കൊടുത്താല്‍ അതു ദുരുപയോഗം ചെയ്യാന്‍ സാധ്യയുണ്ടെന്നൊക്കെ എന്നെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു.അങ്ങനെ ഞാന്‍ എന്റെ ആഗ്രഹം ഉപേക്ഷിച്ചു.
പിന്നെ ഞങ്ങള്‍ വായനയും ബാലസാഹിത്യവുമൊക്കെ ചര്‍ച്ച ചെയ്തു തുടങ്ങി.സ്വാഭാവികമായും ടോട്ടോച്ചാനിലെത്തി സംസാരം. അവനത് മുഴുവന്‍ വായിച്ചിട്ടില്ല, ടോട്ടോച്ചാന് ചാണകക്കുഴിയില്‍ വീഴുന്നിടം മുതലുള്ള കഥ പിന്നീട് എനിക്ക് പറയേണ്ടി വരുമെന്ന് ഞാന്‍ പേടിച്ചു. പക്ഷേ മാഷുടെ കയ്യില്‍ നിന്നും വാങ്ങിയ പുസ്തകം ഇപ്പോഴും അവന്റെ വീട്ടിലിരിപ്പുണ്ടത്രേ.അതുകൊണ്ട് ബാക്കി വേനലവധിക്ക് വായിച്ച് തീര്‍ക്കണമെന്ന് ഉപദേശിച്ച് രണ്ട് വാചകത്തില്‍ ഞാന്‍ കഥ ഉപസംഹരിച്ചു. അതു വെറും കഥയല്ല ,ആത്മകഥാംശമുള്ള നോവലാണെന്നൊക്കെ അറിഞ്ഞപ്പോള്‍ അവന് ഭയങ്കര ആവേശം.
പെട്ടെന്ന് ബോധോദയമുണ്ടായത് പോലെ വിഷ്ണു ചാടിയെണീറ്റിട്ട് പറഞ്ഞു, "അല്ലേല്‍ ചേച്ചി ഒരു കാര്യം ചെയ്യ്.എന്റെ ഒരു ഗ്ലാമര്‍ ഉള്ള ഫോട്ടോ അങ്ങൈടുത്തേ. പക്ഷേ അതില്‍ ക്ലിപ്പ് ആര്ട്ടൊന്നും ചെയ്തേക്കരുത്."അങ്ങനെ അവന്റെ ഒരു ഫോട്ടൊ കിട്ടി.
സ്കൂളിലെ കമ്പ്യൂട്ടറില്‍ ക്ലിപ്പ് ആര്‍ട്ട് ഒക്കെ ചെയ്തിട്ടുണ്ടോയെന്ന് ചോദിച്ച് ഞങ്ങള്‍ പുതിയ വിഷയത്തിലേക്ക് കടന്നു.ഇപ്പോഴുള്ള സ്കൂളില്‍ അവര്‍ വിന്‍ഡോസാണ് ഉപയോഗിക്കാറെന്നും പുതിയ സ്കൂളില്‍ എത്തുമ്പോള്‍ ലിനക്സാകുമെന്നും അങ്ങനാണെങ്കില്‍ ഇന്റര്‍നെറ്റ് കിട്ടുമോയെന്നുമൊക്കെയുള്ള സംശയങ്ങളായിരുന്നു വിഷ്ണുവിന്.
അടുത്ത ചോദ്യം പെട്ടെന്നായിരുന്നു.,"ചേച്ചിയുടെ ബാഗില്‍ ലാപ്പ്ടോപ്പുണ്ടോ?."
കൊച്ചുവേളി കഴിഞ്ഞിരുന്നു.ഇനി ലാപ്പ് ഓണ്‍ ചെയ്ത് കാണിക്കാനുള്ള സമയം ഒന്നും ഇല്ലല്ലോ എന്ന് കരുതി ഞാന്‍ ഒന്ന് ശങ്കിച്ചു.പക്ഷേ ഈ കുരുന്നിനോട് നുണപറയാന്‍ തോന്നിയില്ല.
"എന്നിട്ടാണോ ഇത്രയും നേരം അതു പറയാതിരുന്നേ..,വേഗം എടുത്തേ..",അവന് അക്ഷമനായി.
അതോണ്ടെന്താ ഞങ്ങളുടെ രണ്ടുപേരുടേയുംകൂടിയുള്ള ഒരു ഫോട്ടൊ എടുക്കാന്‍ പറ്റി.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന് അടുക്കാറായപ്പോഴെക്കും എനിക്ക് വല്ലാത്തൊരു സങ്കടം.ഈ കുഞ്ഞിനെ ഇനി എന്നെങ്കിലും കാണാന്‍ പറ്റ്വോ അവോ എന്ന ചിന്ത.ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ സാധ്യതയെപ്പറ്റി പെട്ടെന്നാണൊരുള്വിളി എനിക്കുണ്ടായത്.കത്തെഴുതാറൂണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇതുവരെ എഴുതിയിട്ടില്ല എന്നായിരുന്നു മറുപടി.അഡ്രസ്സ് തന്നാല്‍ ചേച്ചി കത്തെഴുതാമെന്ന് പറഞ്ഞപ്പോള്‍ അവനും ബഹുത്ത് ഖുശി.പക്ഷേ വിലാസം ഇതു വരെ ആര്‍ക്കും കൊടുത്തിട്ടില്ലാത്തോണ്ട് അവന് അതിലും സംശയം..എന്തായാലും ഒരഡ്രസ്സ് കിട്ടി.വിഷുവിന് ശേഷം അയച്ചാല്‍ മതിയെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.അതു കിട്ടിയാല്‍ മറുപടി എഴുതാമെന്ന് വാക്കും തന്നു.
അവന് അമ്മയുടെ അടുത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് എഴുന്നേറ്റപ്പോള്‍ ഞാന്‍ ചോദിച്ചു..,"വിഷ്ണൂന്ന് തന്നെയാണോ വീട്ടിലെല്ലാവരും വിളിക്കുന്നേ?"
"അല്ല, കുഞ്ഞൂട്ടന്ന്നാ..".റ്റാറ്റാ പറഞ്ഞ് അവന് ഓടിപ്പോയി.
ന്നാലും ന്റെ കുഞ്ഞൂട്ടാ, ഇത്ര നല്ല ഒരു പേരുണ്ടായിട്ടാണോ നീ ഇതുവരെ അത് പറയാതിരുന്നേ.ആ പേര് ഒന്ന് വിളിക്കാന്‍ പോലും പറ്റിയില്ലല്ലോ കുഞ്ഞൂട്ടാ..സാരമില്ല,ആ കുറവ് ഞാന്‍ കത്തില്‍ നിവര്ത്തിച്ചോളാം..
സംഭവബഹുലമല്ലെങ്കിലും ഓര്‍മ്മയില്‍ ചില നനുത്ത ചിന്തകള്‍ അവശേഷിപ്പിച്ചുകൊണ്ട് അങ്ങനെ ഒരു യാത്ര കൂടി അവസാനിച്ചു..സഹയാത്രികരെ ഇനിയൊരിക്കലും കാണില്ലായിരിക്കാം..എങ്കിലും കുഞ്ഞൂട്ടന്റെ വിലാസത്തില്‍ നിന്നും കത്തുകള്‍ വരുമെന്നൊരു പ്രതീക്ഷ അവശേഷിക്കുന്നു. .
ഏറ്റൂപറച്ചില്: എത്ര ശ്രമിച്ചിട്ടും കുഞ്ഞൂട്ടന്റെ ഭാഷയും സ്ലാങ്ങും എന്റെ അക്ഷരങ്ങളില്ലേക്കാവാഹിക്കാന് തീരെ പറ്റുന്നില്ല. അതിന്റെ ഒരു കുറവ് എനിക്ക് ഈ പോസ്റ്റില്‍ വല്ലാതങ്ങനുഭവപ്പെട്ടു.ബാക്കി കുറ്റങ്ങളും കുറവുകളും നിര്‍ദ്ദേശങ്ങളുമൊക്കെ നിങ്ങളങ്ങ് കമ്മന്റാക്കിക്കോളൂ.
പ്രത്യേക നന്ദി : സ്കൂള്‍ കാലഘട്ടം കഴിഞ്ഞപ്പോള്‍ കൈമോശം വന്ന കത്തെഴുത്തിന്റെ ശീലത്തിലേക്ക് രണ്ടു മാസങ്ങള്‍ക്ക് മുമ്പ് വീണ്ടും കൊണ്ടുപോയ മറ്റൊരു കുഞ്ഞൂട്ടന്. ഈ കുഞ്ഞൂട്ടനും പാലക്കാട്ടുകാരനായത് യാദൃച്ഛികമാവാം അല്ലെ..
പ്രത്യേക നന്ദി : സ്കൂള്‍ കാലഘട്ടം കഴിഞ്ഞപ്പോള്‍ കൈമോശം വന്ന കത്തെഴുത്തിന്റെ ശീലത്തിലേക്ക് രണ്ടു മാസങ്ങള്‍ക്ക് മുമ്പ് വീണ്ടും കൊണ്ടുപോയ മറ്റൊരു കുഞ്ഞൂട്ടന്. ഈ കുഞ്ഞൂട്ടനും പാലക്കാട്ടുകാരനായത് യാദൃച്ഛികമാവാം അല്ലെ..
യാത്ര തുടരട്ടെ അനസ്യൂതം ..:)
ReplyDeleteആ കൊച്ചുപയ്യനെ കത്തി വെച്ച് കൊന്നു അല്ലേ...എന്തായാലും, ഒരു കുഞ്ഞനിയനുണ്ടാകാതിരുന്നതിന്റെ വിഷമം കുറച്ചു നേരത്തേക്കെങ്കിലും മാറി, അല്ലേ!!!
ReplyDeleteഅവന്റെ ഫോട്ടോ കൂടി പോസ്റ്റാമായിരുന്നു...
തലക്കെട്ട് കണ്ടപ്പോള്‍ ഞാന്‍ കരുതി നമ്മുടെ കുഞ്ഞൂട്ടന് എഴുതിയ കത്തുകളില്‍ ഒന്ന് എടുത്ത് പോസ്റ്റ് ചെയ്തതായിരിക്കും എന്ന്. ഉം...ചെറിയ യാത്രകളിലെ വലിയ കാര്യങ്ങള്‍ ഇനിയും എഴുതുക.ഇഷ്ടപ്പട്ടു. ഞാന്‍ അഞ്ചാം ക്ലാസ്സില്‍ ക്ലാസ്സില്‍ വച്ച് ഇതു പോലെ ഒരു ചേച്ചിയെ പരിജയപ്പെട്ടിരുന്നു. ഒന്നു രണ്ട് എഴുത്തുകുത്തുകള്‍ നടത്തിയെങ്കിലും കത്തിടപാട് അധികം നിലനിന്നില്ല. പിന്നീട് ആ ചേച്ചി ഒരു പുസ്തകമൊക്കെഎഴുതിയത് മാതൃഭൂമിയില്‍ വായിച്ചറിഞ്ഞ് ഓര്‍ക്കുട്ട് വഴി കഷ്ടപ്പെട്ട് കണ്ട് പിടിച്ചെങ്കിലും എന്നെ അവര്‍ക്ക് യാതൊരു ഓര്മയുമില്ലായിരുന്നു. :( ഞാന്‍ പറഞ്ഞതൊന്നും വിശ്വസിക്കുക കൂടി ചെയ്തില്ല. ഈ കുഞ്ഞുട്ടനോട് അങ്ങനെ ചെയ്യരുത് കേട്ടോ കാവ്യേച്ചീ.
ReplyDeleteഈ യാത്രാനുഭവം വളരെ നന്നായി അവതരിപ്പിച്ചു.ഇത് തീവണ്ടി യാത്രയില്‍ മാത്രം ലഭിക്കുന്ന സൌഭാഗ്യങ്ങള്‍.ആശംസകള്‍.
ReplyDelete:)
ReplyDeleteയാത്രാനുഭവങ്ങളിലേക്കും കടന്നു അല്ലേ...:)
ReplyDeleteകുഞ്ഞിക്കണ്ണുകളില്‍ കൌതുകത്തിന്റെ മുഴുവന്‍
ReplyDeleteലോകവുമായി കുഞ്ഞൂട്ടന് ഇപ്പോള്‍ മുന്നില്‍.
ഉള്ളിലെ കുട്ടിത്തവുമായി ചേര്‍ന്നു നടക്കുന്നു
ഈ യാത്രാനുഭവം.
നന്ദി രമേശേട്ടാ..
ReplyDeleteചാണ്ടിച്ചാ,സ്വന്തം വീട്ടില്‍ ഇല്ലെന്നേയുള്ളൂ..അനുജന്മാരുടെ കാര്യത്തില്‍ ഞാന്‍ എന്നും സമ്പന്നയാണ്.അവന്റെ ഫോട്ടോ അങ്ങനെ അപരിചിതര്‍ കാണണ്ട എന്ന് തന്നെ വെച്ചിട്ടാണ് പോസ്റ്റാതിരുന്നെ.;)
ഓലപ്പടക്കം, ഏയ്..ഓലപ്പടക്കം കാവ്യേച്ചിയെ മറക്കാത്തിടത്തോളം കാലം ഈ ചേച്ചി കുഞ്ഞൂട്ടനേയും മറക്കില്ല..:)
ഷാനവാസേട്ടാ, നന്ദി.
അഭിലാഷ് സര്, വന്നതിനും വായിച്ചതിനും നന്ദി.
മനോരാജേട്ടാ, യാത്രാനുഭവം പോലൊന്ന് മുമ്പെഴുതിയിട്ടുണ്ട്..( http://http//bhavam-expressions.blogspot.com/2010/08/blog-post_15.html )
ആ കമ്മന്റിനു ഒരിലയ്ക്ക് ഒരായിരം നന്ദി
കാവ്യേടെ പേരു മിണ്ടാപ്പൂച്ചയാന്നൂടെ ആ കുഞ്ഞൂട്ടനോട് പറയാരുന്നു.. :)
ReplyDeleteആ ഭാഷയും സ്ലാങ്ങും എഴുത്തിലുണ്ടായിരുന്നെങ്കില് കൂടുതല്‍ ഹൃദ്യമായേനെ..
തികച്ചും യാദൃശ്ചികം മാത്രം....
ReplyDeleteലവന് ആള് പരിചയപ്പെടേണ്ട കക്ഷി തന്നെയാണല്ലൊ... കത്തയക്കാന്‍ തൊടങ്ങിയാ ഈയുള്ളവനെക്കൂടെ പരിചപ്പെടുത്തികൊടുത്ത് വിലാസം അയച്ചു തരണെ, ഒരു കത്ത് ഇരയെക്കൂടെ കിട്ടുമല്ലൊ.. ജൂനിയര്‍ കുഞ്ഞൂട്ടന് സീനിയര്‍(?) കുഞ്ഞൂട്ടന്റെ സ്നേഹാന്വേഷണങ്ങള്‍...
ithu sambhavam kalakki..kidilan post..enikkishtayi.. :)
ReplyDeletethaarathinte photo koode idayirunnu. :)
kavya very nice
ReplyDeleteഹൃദ്യമായ യാത്രാ വിവരണം
ReplyDelete:)hmm
ReplyDeleteകഴിഞ്ഞ പ്രാവശ്യത്തെ തിരുവനന്തപുരത്തെക്കുള്ള ജനശതാബ്ദി യാത്രയില്‍ ഇതുപോലൊരു അനുഭവം എനിക്കും ഉണ്ടായി ,,,അടുത്ത ദിവസം തന്നെ ഒരെണ്ണം എഴുതാനും ഇരുന്നതാണ് ...exam ന്റെ തിരക്കില്‍ സംഭവം നടന്നില്ല.........ഇത്തരം ചേച്ചിമാരെ ഇടയ്ക്കിടെ എനിക്കും കിട്ടാറുണ്ട് ....പലരെയും അറിയാതെ ഓര്‍ത്ത് പോയി ,പക്ഷെ ആരുമായുള്ള contact നിലനിര്‍ത്താന്‍ പറ്റിയില്ല.....എന്തായാലും കുഞ്ഞൂട്ടന് ഈ പോസ്റ്റ് കാണുവാനുള്ള ഭാഗ്യം ഉണ്ടാകട്ടെ ...... post എനിക്കൊത്തിരി ഇഷ്ട്ടമായി ........
ReplyDeleteനല്ല എഴുത്തു് സ്വതസിദ്ധമായ ശൈലിയുണ്ട്.
ReplyDeleteപിന്നെ അത്യാവശ്യത്തിനു ഇംഗ്ഗീഷു സന്ദര്‍ഭത്തിനും
അനിവാര്യതക്കുമനുസരിച്ചു് ഉപയോഗിക്കാം. എന്നാലിതു
(റെസ്റ്റ് ലെസ്സ്, നോട്ടു ചെയ്തു)ഒഴിവാക്കാമായിരുന്നു.
സുചാന്ദേട്ടാ.. :) വന്നതിനും അഭിപ്രായത്തിനും നന്ദി.
ReplyDeleteസീനിയര്‍ കുഞ്ഞൂട്ടാ,കത്തയച്ചു..ഒരു മറുപടി കിട്ടിക്കോട്ടെ.എന്നിട്ടാവാം ഇരയെ പങ്കു വെക്കുന്നതു..;)
Meeraji, Thanks.
Sherin,SONY,chiruthakkutty:Thanks
വളരെ നന്ദി അരവിന്ദ്..(ഓഫ്: എന്തേ താങ്കളുടെ ബ്ലോഗ് തരിശാക്കി ഇട്ടിരിക്കുന്നേ..അനുഭവങ്ങളൊക്കെ എഴുതൂന്നെ..)
ജയിംസേട്ടാ,അഭിപ്രായത്തിന് വളരെ നന്ദി..കഴിയുന്നത്ര മലയാളപദങ്ങളില്‍ എഴുതുവാന്‍ ശ്രമിക്കാറുണ്ട്..ഇവിടെ പക്ഷേ ഈ വാക്കുകള്‍ തന്നെയാണ് എനിക്ക് സ്വാഭാവികമായി വന്നത്.
ഇത് കൊള്ളാം കേട്ടോ... ഈ കാലത്ത് സംസാരിക്കാന്‍ ആളുകള്‍ ഫ്രീ ആകുക എന്നത് തന്നെ വലിയ കാര്യം... അപ്പോള്‍ കത്തൊക്കെ എഴുതുന്നത് എത്രയോ വലിയ കാര്യമാണ്... പിന്നെ, ഈ കമന്റിനു താങ്ക്സ് പറഞ്ഞു വളരെ official ആകണ്ട... :-)
ReplyDeleteകൊള്ളാം കാവ്യെ
ReplyDeleteഅതേയ്, കുഞ്ഞൂട്ടന്റെ മറുപടിക്കത്ത് വന്നൂട്ടാ.. :)
ReplyDeleteThis comment has been removed by the author.
ReplyDeleteഎനിക്കും ഭയങ്കര ഇഷ്ടമാ ഇങ്ങനെ കുഞ്ഞി പിള്ളേരോട് സംസാരിക്കാന്‍ അപ്പൊ സമയം പോകുന്നത് അറിയില്ല ... പിന്നെ ഞാന്‍ എന്റെ മോനൊരു ചെല്ലപ്പേര് നോക്കി നടക്കുവാരുന്നു അപ്പോഴാ ഈ പോസ്റ്റ് കണ്ടേ ഫിക്സ് ചെയ്തു കുഞ്ഞൂട്ടന് ....( അവന്റെ പേര് ഗൌരിനന്ദന്‍ ) നന്ദി കവ്യകുട്ടി ഇനീം വരാം
ReplyDeleteകുഞ്ഞൂട്ടന്റെ മറുപടി എത്തിയല്ലോ...എന്തു പറയുന്നു...ആള് ബൂലോഗത്തില്‍ ഫേമസ് ആയ കാര്യമൊക്കെ അവനു അറിയുമോ???
ReplyDelete@abith, എവിടുന്ന്..?അതൊന്നും അവനോട് പറഞ്ഞില്ല..തല്ക്കാലം പറയാന്‍ ഉദ്ദേശ്യവുമില്ല.. ;)
ReplyDeleteഞാന്‍ പറഞ്ഞോളാം ....
ReplyDelete:D
മണ്ടന്‍ (sr.)കുഞ്ഞൂട്ടാ,എന്റെ കയ്യീന്ന് അവന്റെ വിലാസം വാങ്ങിച്ചിട്ട് വേണ്ടാരുന്നോ ഇങ്ങനൊക്കെ വിളിച്ച് പറയാന്‍ ..ഇനി ഞാന്‍ തരൂലാ,അപ്പഴോ;)
ReplyDelete@നൂലന്,അപ്പോ ഒരു കുഞ്ഞൂട്ടനും കൂടി അല്ലേ..അവന് സ്നേഹാന്വേഷണങ്ങള്‍.:)
നാല് നാലര കൊല്ലം പാലക്കാട് ജീവിച്ച എനിക്ക് തന്നെ പാലക്കാട് സ്ലാംഗ് കിട്ടുന്നില്ല.
ReplyDeleteഖസാക്കിന്റെ ഇതിഹാസകാരന് വളരെ വിദഗ്ദ്ധമായി അവതരിപ്പിച്ചിട്ടുമുണ്ട് ഈ സംഗതി...
അപ്പോള്‍ കുഞ്ഞൂട്ടനോട് എന്റെയും അന്വേഷണം പറയാന്‍ മറക്കണ്ടാ..
:)
ReplyDeleteഓ ഇവിടെ എല്ലാവരും
ReplyDeleteഎന്റെ പരിചയക്കാര് ആണല്ലോ ..
കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ
മിണ്ടിയട്ടില്ല മിണ്ടാപ്പൂച്ചയോടു ..
നല്ല എഴുത്ത് ..ആശംസകള്‍ ..
Kollam mashe, nannye ezhuthiyirikkanu..
ReplyDeleteഒരിക്കല്‍ വായിച്ചതാനെന്നും കമന്റ് ചെയ്തതാണെന്നും ഓര്‍മയുണ്ടായിരുന്നെങ്കിലും നല്ല മൂഡ് തോന്നിയതുകൊണ്ട് ഒന്നുകൂടി വായിച്ചു ... എന്റെ ജനശധാബ്ടി അനുഭവം ഒരു പൊടിതട്ടി എടുക്കലും ആയി ... ഇപ്പോഴാണ് കാവ്യയുടെ മറുപടി കണ്ടത് . ബ്ലോഗ് ഒന്നും എഴുതാറില്ല .ഭൂലോകത്തുകയറി ഇങ്ങനെ നടക്കും വളരെ അപൂര്‍വമായി കമന്റ് പറയും,അത്രമാത്രം ... പണ്ട് റസിമന്റെ ബ്ലോഗ് വായിച്ച് വായിച്ച് ഒരു നേരമ്പോക്കിന് FB ഇല് കുറച്ച് notes(https://www.facebook.com/aravindcetce/notes) ഒക്കെ എഴുതിയിരുന്നു ....ഇപ്പോഴും ഒരു ബ്ലോഗ് തുടങ്ങാന്‍ ആത്മവിശ്വാസം പോര ....കുഞ്ഞൂട്ടനോട് ഇപ്പോഴും ചങ്ങാത്തം ഉണ്ടോ ?....നിങ്ങള്‍ തമ്മിലുള്ള തപാലാപ്പീസ് ബന്ധം ഇപ്പോളും തുടരുന്നു എന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു .............
ReplyDeleteഓർമകളിലേയ്ക്ക് മടങ്ങിക്കൊണ്ടിരിക്കുന്ന കത്തെഴുത്തിന്റെ സുഖം വീണ്ടും ഓർമിപ്പിച്ചതിനു നന്ദി... പണ്ട് സ്കൂളിൽ പഠിക്കുമ്പോ കത്തെഴുതാൻ പഠിപ്പിച്ച ടീച്ചറേയും ഒക്കെ ഓർമ വരുന്നു.. ആകെക്കൂടി ഒരു nostalgia.. thanks ചേച്ചീ...
ReplyDelete