Tuesday, 8 February 2011

പെണ്‍പിറവി - ഒരു നാടകയാത്ര

 സമര്‍പ്പണം:സൗമ്യാ ,നിനക്കായ്..
ഇന്ന് നീ ഇല്ല.ഞങ്ങളുടെ ഉള്ളില്‍ അമര്‍ഷത്തിന്റെ,വേദനയുടെ,കുറ്റബോധത്തിന്റെ നീറുന്ന നെരിപ്പോടുകള്‍ അവശേഷിപ്പിച്ച് നീ യാത്രയായി.നിന്റെ രക്തസാക്ഷിത്വം അവശേഷിപ്പിച്ച നീറ്റല്‍ അന്യന്റെ രക്ഷയ്ക്കായുള്ള നിലവിളികള്‍ കേട്ടില്ലെന്ന് നടിക്കുന്ന ഞങ്ങളുടെ കാപട്യത്തിന് ഇനിയെങ്കിലും ഒരു അറുതി വരുത്തട്ടെ..

********************************************************************************

താന്‍ എന്തിനീ മണ്ണില്‍ പിറക്കണമെന്ന് ജനിക്കാനിരിക്കുന്ന പെണ്‍കുഞ്ഞ് ഭീതി കലര്‍ന്ന ശബ്ദത്തില്‍ സ്വന്തം അമ്മയോട് ചോദിക്കുമ്പോള്‍ അസ്വസ്ഥമാകുന്നത് മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത പ്രേക്ഷക മനസ്സാണ്. ആ ചോദ്യത്തിനുള്ള ഉത്തരം തേടിക്കൊണ്ടാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അണിയറയില്‍ തയ്യാറായ പെണ്‍പിറവി എന്ന നാടക യാത്ര കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തിലങ്ങോളമിങ്ങോളമുള്ള നാടും നഗരവും ചുറ്റി യാത്ര ചെയ്തത്.

തെരുവ് നാടക പ്രസ്ഥാനത്തിന്റെ സമസ്ത സാദ്ധ്യതകളും ഉപയോഗപ്പെടുത്തി വേദിയേയും സദസ്സിനേയും ഒന്നാക്കി മാറ്റിക്കൊണ്ട് പെണ്‍പിറവി നാടകം സംവിധാനം ചെയ്തിരിക്കുന്നത് സാം കുട്ടി പട്ടംകരിയാണ്.ചിലപ്പോള്‍ പ്രേക്ഷകര്‍ക്കിടയിലേയ്ക്ക് ഇറങ്ങുകയും മറ്റുചിലപ്പോള്‍ അവര്‍ക്കിടയില്‍ നിന്ന് അരങ്ങിലേയ്ക്ക് കയറുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍,തങ്ങളിലൊരാളുടെ കഥയാണിതെന്ന തോന്നല്‍ പ്രേക്ഷകനിലുണ്ടാക്കുന്നു.

ആമുഖ ദൃശ്യത്തിലൂടെ പെണ്ണെന്നാല്‍ ചമയവും അലങ്കാരവുമാണെന്ന് ചിന്തിക്കുന്ന ലോകത്തെ കാട്ടിത്തരുമ്പോള്‍ തന്നെ ഉള്‍ക്കരുത്തിലോടെ ലോകത്തില്‍ മാറ്റങ്ങള്‍ വരുത്തിയ വനിതകളുടെ നീണ്ട നിര തന്നെയുണ്ടെന്നും നാടകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.അക്കമ്മ ചെറിയാന്റെയും ക്യാപ്ടന്‍ ലക്ഷ്മിയുടേയും മാധവിക്കുട്ടിയുടേയും ഗൌരിയമ്മയുടേയും മുതല്‍ മയിലമ്മയുടേയും ഈറോം ശര്‍മിളയുടേയും വരെ പേരുകള്‍ ഉച്ചത്തില്‍ ഉദ്ഘോഷിച്ചതിനൊപ്പം തന്നെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മാറുമറയ്ക്കാനുള്ള അവകാശത്തിനായി പോരാടിയ പേരറിയാത്ത അനേകം ചാന്നാര്‍ സ്ത്രീകളേയും കൂടി അവതരിപ്പിച്ചിട്ടാണ് നാടകം മുന്നോട്ട് നീങ്ങുന്നത്.

കഥയാരംഭിക്കുന്നത് മികച്ച പത്രപ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് നേടിയ നിഷയെ അഭിനന്ദിക്കാന്‍ മാതൃസ്ഥാപനത്തില്‍ ചേരുന്ന യോഗത്തില്‍ നിന്നുമാണ്.അനുമോദന പ്രസംഗത്തില്‍ നിഷയുടെ കഴിവിനെ മുക്തകണ്ഠം പ്രശംസിക്കാനുള്ള മുഖ്യപത്രാധിപരുടെ വിമുഖത അദ്ദേഹത്തിന്റെ ശബ്ദത്തിലും ഭാവത്തിലും പ്രകടമായിരുന്നു.പത്രപ്രവര്‍ത്തനം പോലെ പ്രവചനാതീതമായ ജോലിസമയമുള്ള മേഖലകളില്‍ ഒഴിവാക്കാനാവാത്ത ഗാര്‍ഹികജോലിയുടെ അധികഭാരം കൂടി വഹിക്കേണ്ടി വരുന്ന സ്ത്രീകളുടെ അവസ്ഥ സ്ഥാപനത്തിലെ പല വനിതാജീവനക്കാരുടേയും വാക്കുകളില്‍ വ്യക്തമാകുന്നുണ്ട്.പലരുടേയും മറുപാതി ഈ മേഖലയില്‍ തന്നെയായിട്ട് കൂടിയാണിതെന്ന് ഓര്‍ക്കണം.
നിഷയുടെ കഥയും വ്യത്യസ്ഥമല്ല.അവള്‍ വീട്ടിലെത്തുമ്പോള്‍ അവളുടെ കൈ കൊണ്ട് തയ്യാറാക്കിയ ചായ കുടിച്ചിട്ട് പുറത്ത് പോകാനിരിക്കുകയാണ് ഭര്‍ത്താവ് സൂരജ്.അവളെപ്പോലെ പന്ത്രണ്ടാം വയസ്സു മുതല്‍ അമ്മയുടെ കൂടെ നിന്ന് പാചകം പഠിച്ച ഒരാളല്ലല്ലോ താന്‍ എന്നതാണ് അതിനയാളുടെ ന്യായം.നിഷയുടെ ഗര്‍ഭത്തില്‍ വളരുന്ന കുഞ്ഞ് ആണായാല്‍ മതിയെന്ന ആഗ്രഹവും ഇതിനിടെ സൂരജ് വ്യക്തമാക്കുന്നുണ്ട്.
 അപ്പോഴാണ് ഒരുമാസത്തോളം പലയിടങ്ങളില്‍ പലരില്‍ നിന്നും ക്രൂരമായ ശാരീരികപീഡനമേറ്റ് ഒടുവില്‍ രക്ഷിക്കപ്പെട്ട ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ അഭിമുഖം ചെയ്യാനെത്തണമെന്ന് സഹപ്രവര്‍ത്തകു അവളെ അറിയിക്കുന്നത്.വാര്‍ത്തയുടെ വിപണന മൂല്യമേറ്റാന്‍ മുഖംമൂടിയിട്ട മാധ്യമസിംഹങ്ങള്‍ ഇന്നവളെ വാക്കുകള്‍ കൊണ്ട് കശാപ്പ് ചെയ്യുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടി വരുമല്ലോ എന്ന ചിന്തയില്‍ അവള്‍ മരവിച്ച് നില്‍ക്കവേ ഗര്‍ഭസ്ഥയായ കുഞ്ഞും അമ്മയും തമ്മില്‍ സംവദിക്കുന്ന രംഗങ്ങള്‍ നവ്യമായൊരു ആവിഷ്കാരഭംഗിയില്‍ പ്രേക്ഷകന് മുന്നിലെത്തുന്നു.


 ഈ ഭൂമിയില്‍ പിറക്കാന്‍ തനിക്ക് പേടിയാണെന്ന് പിഞ്ചു ശബ്ദത്തില്‍ അവള്‍ ഭീതിയോടെ പറയുന്നു.അച്ഛന് താന്‍ പിറക്കുന്നത് ഇഷമല്ലേയെന്ന് കൂടി അവള്‍ ചോദിക്കുമ്പോള്‍ അമ്മ ഞെട്ടുകയാണ്.കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് താനെന്നും പേടിച്ച് പിന്മാറാനുള്ളതല്ല ജീവിതം എന്നുമൊക്കെ പറഞ്ഞ് നിഷയിലെ അമ്മ കുഞ്ഞിന് ധൈര്യം കൊടുക്കുന്നു.

പിന്നീട് പ്രേക്ഷകന്‍ കാണുന്നത് ബുദ്ധിമാന്ദ്യമുള്ള പെണ്‍ട്ടിയെ നിസ്സഹായനായിരിക്കുന്ന അച്ഛന്റെ സാന്നിധ്യത്തില്‍ അശ്ലീലച്ചുവയുള്ള ചോദ്യങ്ങള്‍ കൊണ്ട് പിച്ചിച്ചീന്തുന്നതാണ്.ആ ചോദ്യങ്ങളുടെ മുന തിരിച്ചറിയാതെ അവള്‍ നിഷ്കളങ്കമായി മറുപടി നല്കുമ്പോള്‍ കുറച്ചധികം അകന്നിരിക്കുന്ന അവളുടെ കാലുകളിലേയ്കാണ് ക്യാമറക്കണ്ണുകള്‍ ഫോക്കസ് ചെയ്യുന്നത്.
  ഇന്നത്തെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുള്ള ഫിച്ചര്‍ തയ്യാറക്കുന്നതിന്റെ ഭാഗമായുള്ള അന്വേഷണത്തിനിടെ നിഷ കാണുന്ന കാഴ്ചകളിലൂടെയാണ് നാടകം പുരോഗമിക്കുന്നത്.

മദ്യപാനിയായ കുഞ്ഞിരാമന്റെ വീട്ടിലെ അരപ്പട്ടിണിയിലും നിരക്ഷരയായ അദ്ദേഹത്തിന്റെ ഭാര്യ ആത്മാഭിമാനവും തന്റേടവും കൈവിടുന്നില്ല.കടയിലേയ്ക്ക് പോയ അയാളുടെ മകളോട് കടക്കാരന്‍ മോശമായി പെരുമാറിയെന്നറിഞ്ഞ് മദ്യത്തിന്റെ ലഹരിയില്‍ അയാള്‍ക്ക് നേരെ വാക്കത്തിയുമായിറങ്ങിയ കുഞ്ഞിരാമേട്ടനെ സമാധാനിപ്പിച്ച് തിരിച്ചയയ്ക്കുന്ന നാട്ടുകാര്‍, പിന്നീട് കടക്കാരനുമായി ലോഹ്യം പറഞ്ഞ് നില്‍ക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്.കുഞ്ഞിരാമനാകട്ടെ മകളെ ഒറ്റയ്ക്ക് കടയിലേയ്ക്കയച്ച കുറ്റത്തിന് ഭാര്യയ്ക്ക് നേരെ കയ്യോങ്ങി ഉത്തരവാദിത്തം   നിര്‍വഹിക്കുന്നു.

കുടുംബത്തിനു താങ്ങാവാന്‍ പകലന്തിയോളം പണിയെടുത്ത് പ്രവാസ ജീവിതം നയിക്കുന്ന സ്ത്രീകളിലേയ്ക്കാണ് പ്രേക്ഷകശ്രദ്ധ പിന്നീട് കൊണ്ട്പോകുന്നത്.ഏജന്റ് പറഞ്ഞ് പ്രലോഭിപ്പിച്ച കൂലിയുടെ പത്തിലൊന്ന് പോലും ഇവരുടെ കൈകളില്‍ പലപ്പോഴും കിട്ടാറില്ല.ആരോഗ്യകരമായ തൊഴിലിടമോ വൃത്തിയുള്ള ജീവിത സാഹചര്യമോ എന്തിന് വീടുമായി ബന്ധപ്പെടാനുള്ള സൌകര്യം പോലുമില്ലതെയാണ് ഇവര്‍ പണിയെടുക്കുന്നത്.എന്തെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ മറുനാടിലുള്ള ഇവരെപ്പറ്റി ഏജന്റ് വഴി പല അപവാദങ്ങളും നാട്ടില്‍ പരത്തുമെന്ന ഭീഷണി കൂടിയാകുമ്പോള്‍ എതിര്‍പ്പിന്റെ അവസാന സ്വരത്തിനും കൂച്ചുവിലങ്ങ് വീഴുകയാണ്.


കോളേജ് പഠനത്തിനോടൊപ്പം വൈകുന്നേരങ്ങളില്‍ ട്യൂഷനെടുത്ത് വീട്ടുകാര്‍ക്ക് അധികഭാരമാവതിരിക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയേയാണ് പിന്നീട് പ്രേക്ഷകര്‍ കാണുന്നത്.ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ സന്ധ്യാനേരത്ത് ബസ്സ് സ്ടോപ്പില്‍ നിന്നും നേരിടേണ്ടി വരുന്ന മുനയുള്ള വാക്കും നോക്കും തോണ്ടലിലേയ്ക്ക് വഴിമാറുമ്പോള്‍ അവള്‍ പ്രതികരിക്കുന്നു.അപ്പോള്‍ അവള്‍ക്ക് വേണ്ടി വാദിക്കാനെത്തുന്ന മദ്ധ്യവയസ്കനേയും അവളേയും ചേര്‍ത്ത് കഥയുണ്ടാക്കി പോലീസിലേല്‍പ്പിച്ച് സദാചാര സംരക്ഷണം നിര്‍വഹിച്ചതിന്റെ ചാരിതാര്‍ഥ്യത്തില്‍ പിരിയുകയാണ് നാട്ടുകാര്‍.

ഗര്‍ഭപാത്രത്തിന്റെ സുരക്ഷിതത്വത്തിലും ഈ കാഴ്ചകള്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയില്‍ സമൂഹത്തിന് നേരെ ദീനരോദനമുയര്‍ത്തുകായാണ് ആ പെണ്‍കുഞ്ഞ്.ഈ മണ്ണില്‍ പെണ്ണായി പിറക്കാന്‍ തനിക്ക് പേടിയാണെന്ന് അവള്‍ അമ്മയോട് പിന്നെയും പറയുന്നു.ഈ ലോകം ഇങ്ങനെയാണെന്നുള്ളത് പിറക്കാതിരിക്കാനുള്ള  കാരണമാകുന്നില്ലെന്ന് അമ്മ കുഞ്ഞിനെ പഠിപ്പിക്കുന്നു.നിശ്ചയദാര്‍ഢ്യത്തോടെ ഈ ലോകത്തെ തെറ്റുകള്‍ തിരുത്താന്‍ ഇനിയും പെണ്‍കുഞ്ഞുങ്ങള്‍ പിറക്കേണ്ടിയിരിക്കുന്നു.പേടിച്ചൊളിച്ചിരിക്കാനല്ല,ധീരയായി അടരാടുവാന്‍ അമ്മ അവളെ സ്നേഹപൂര്‍വം ഭൂമിയിലേയ്ക്ക് ക്ഷണിക്കുമ്പോള്‍ അരങ്ങില്‍ ഒരു പെണ്ണ് പിറവി കൊള്ളുന്നു.ആ കുഞ്ഞിനെ ഏറ്റുവാങ്ങി അമ്മമാര്‍ ഉറക്കെ പാടുന്നു:




പകുതിയാകാശവും പകുതിമണ്ണും

പകുതി നഗരം, പകുതി നാടുമെന്റേത്.

പകുതിചരിത്രവും പകുതി വിജയങ്ങളും

പകുതി രാവും പകുതി പകലുമെന്റേത്

പകുതി നദികള്‍, പകുതി മലകളെന്റേത്..

കാടുപകുതി,ക്കടലു പകുതിയെന്റേത്..

കരയില്ല, ശിലയായ്ത്തപം ചെയ്യുകില്ലിനി

തളിരിലും പൂവിലുമുയര്‍ത്തെണീക്കും…


നാടകം അവസാനിച്ചു.എന്നാല്‍ രംഗപടം വീഴുമ്പോള്‍ മൂടും തട്ടി എഴുന്നേറ്റ് പോകുവാന്‍ ഇതു അരങ്ങില്‍ തുടങ്ങിയൊടുങ്ങിയ കഥയായിരുന്നുല്ല ; തടിച്ച് കൂടിയ സദസ്സ്യരില്‍ പലരുടേയും ജീവിതം തന്നെയായിരുന്നു.അത് കൊണ്ട് തന്നെ അവര്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കാതെ നാടകം പൂര്‍ണ്ണമാകുമായിരുന്നില്ല.ഇതരങ്ങേറിയ കേരളത്തിലെ വേദികളിലെല്ലാം തന്നെ നാടകത്തോളം ആവേശത്തോടെ ഈ സംവാദങ്ങളും സ്വീകരിക്കപ്പെട്ടു.അഭിപ്രായമറിയിച്ച് എസ്.എം.എസ് അയയ്ക്കാനുള്ള മലയാളിയുടെ കപടമായ ആവേശമായിരിന്നില്ല അതെന്ന് നമുക്ക് വിശ്വസിക്കാം.അതുകൊണ്ട് നാടകത്തിന്റെ ലക്ഷ്യം ഏറെക്കുറെ നിറവേറിയെന്ന് പരിഷത്തിനും അഭിമാനിക്കാം.

**********************************************************************************
പിന്‍കുറിപ്പ്:
നാടകത്തില്‍ നമ്മള്‍ കണ്ടത് ഒരു കോണില്‍ നിന്നുമുള്ള കാഴ്ചകള്‍ മാത്രം.ഗാര്‍ഹിക ജോലിയുടെ ഉത്തരവാദിത്തം തന്റേത് കൂടിയാണെന്ന് തിരിച്ചറിയുന്ന പുരുഷനും സാമൂഹ്യജീവിതത്തില്‍ തനിക്ക് വിലയേറിയ സ്ഥാനമുണ്ടെന്ന് തിരിച്ചറിയുന്ന സ്ത്രീയും നമ്മള്‍ക്കിടയില്‍ തന്നെയുണ്ട്.ആണിലും പെണ്ണിലും ശക്തികളുണ്ടാകും , ദൗര്‍ബല്യങ്ങളും.നിന്റെ  ദൗര്‍ബല്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഭാരമാകാതിരിക്കട്ടെ,നിന്റെ ശക്തികള്‍ മറ്റുള്ളവര്‍ക്ക് ഒരു താങ്ങാകട്ടെ.
ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമ്പോഴും അഭിരുചികള്‍ പിന്തുടരുമ്പോഴും ലിംഗം ഒരു ഭാരമാവാത്ത ലോകമാണിന്നെന്റെ സ്വപ്നം.
സമര്‍ഥയായ ഒരു ഭരണാധികാരിയെ അവഹേളിക്കാത്ത ഒരു ലോകം,
നൃത്തോപാസകനായ ഒരു പുരുഷനെ പുച്ഛിക്കാത്ത ഒരു ലോകം,
പെണ്ണായത് കൊണ്ട് നീ പാചകം അറിഞ്ഞേ തീരുവെന്ന് ശഠിക്കാത്ത ഒരു ലോകം,
ആണായ നീ പാചകം അറിയണ്ട ഡ്രൈവിങ്ങ് മാത്രം പഠിച്ചാല്‍ മതിയെന്ന് പറയാത്ത ഒരു ലോകം,
ഡ്രൈവിങ്ങും പാചകവും പഠിച്ച് നിങ്ങള്‍ കൂടുതല്‍ മികച്ച മനുഷ്യരാകൂ എന്ന് എല്ലാവരോടും പറയുന്ന ഒരു ലോകം,
ആണും പെണ്ണുമല്ലാത്ത ലൈംഗിക ന്യൂനപക്ഷത്തെക്കൂടി മനുഷ്യരായി അംഗീകരിക്കുന്ന ഒരു ലോകം.
സ്വപ്നത്തില്‍ നിന്നും യാഥാര്‍ഥ്യത്തിലേയ്ക്കുള്ള ദൂരം അധികമില്ല,നമ്മളൊരുമിച്ച് കൈ കോര്‍ത്താല്‍ താണ്ടാവുന്നത്ര മാത്രം.
****************************************************************************************************************
ചിത്രങ്ങള്‍ക്ക് കടപ്പാട് : കെ ആര്‍ അരുണ്‍
നാടക യാത്രയുടെ കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും വിഡിയോ ക്ലിപ്പുകള്‍ക്കും സന്ദര്‍ശിക്കുക  :  http://kssptvm.wordpress.com

19 comments:

  1. വളരെ മനോഹരമായി ഒരു നാടകത്തെ ഇവിടെ പരിചയപ്പെടുത്തി. ഫെമിനിസ്റ്റ് കാഴ്ചപാടുകള്‍ക്ക് പ്രാമുഖ്യമുണ്ടെങ്കിലും ഇന്നത്തെ സിറ്റുവേഷനില്‍ പ്രസക്തമായ ഒരു പോസ്റ്റ്. കാവ്യ വീണ്ടും ബ്ലോഗില്‍ സജീവമാകുകയാണെന്ന് കരുതട്ടെ. പോസ്റ്റിന്റെ ആദ്യ ഭാഗത്ത് സൌമക്കായി സമര്‍പ്പിച്ച വരികള്‍ വായിച്ചെടുക്കാന്‍ പ്രയാസം. അതിന്റെ ഫോണ്ട് കളര്‍ ഒന്ന് മാറ്റിയിടുവാന്‍ നോക്കു.

    ReplyDelete
  2. പരിഷത്തിന്റെ നാടകം, ശക്തമായ പ്രമേയം... കാണാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു... എന്തായാലും അതിന്റെ പോരായ്മ നികത്താനെന്നോണം സൂക്ഷ്മമായ അവതരണം... നാടകത്തിന്റെ അണിയറാശില്പ്പികളുടെ വിവരങ്ങള്‍ കൂടി കൊടുക്കുന്നത് നല്ലതായിരിക്കും..പോസ്റ്റിന്റെ സമര്‍പ്പണം ശരിക്കും apt തന്നെ..

    എന്തൊക്കെയായാലും അവസാന ഗാനത്തിന്റെ ചില ദു:സ്സൂചനകള്‍(അങ്ങനെ പറായാമോ എന്നറിയില്ല, ചില കല്ലുകടികള്‍ എന്നു പറയാം,) പറയാതെ വയ്യ... എല്ലാ പകുതിയും സ്ത്രീക്കു കൂടി എന്ന concept ആണോ നമുക്ക് വേണ്ടത്? അത് പറയുന്നവര്‍ തന്നെ ഒരു വിവേചനം അവരറിയാതെ കൊണ്ടുവരികയല്ലെ? സ്ത്രീയും പുരുഷനും തമ്മില്‍ വിവേചനങ്ങളേതുമില്ലാത്ത ഒരു കാലം വരാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ 'ഒരു പകുതി നിങ്ങള്‍ക്ക് മറു പകുതി ഞങ്ങള്‍ക്ക്' എന്ന നയമാണോ സ്വീകരിക്കേണ്ടത്? "പകുതി തിരിക്കലി"ന്റെ വിവേചനം കൂടി നാം മാറ്റിനിര്‍ത്തേണ്ടതല്ലേ?

    ReplyDelete
  3. പെൺപിറവി നാടകയാത്രയുടെ കൂടുതൽ ചിത്രങ്ങൾക്കും വീഡിയോ ക്ലിപ്പുകൾക്കും ഈ ബ്ലോഗ് കൂറി സന്ദർശിക്കുക http://kssptvm.wordpress.com/

    ReplyDelete
  4. പെണ്‍ പിറവിയേക്കുറിച്ചുള്ള ആസ്വാദനം വളരെ നന്നായിട്ടുണ്ട്.പക്ഷേ നാടകം വേണ്ടത്ര സംവേദനക്ഷമമായിരുന്നില്ല എന്നാണ് എനിക്ക് കണ്ടപ്പോള്‍ തോന്നിയത്.

    ReplyDelete
  5. എന്തായാലും പരീക്ഷണങ്ങള്‍ നടക്കട്ടെ. കുറവുകള്‍ ഉണ്ടായേക്കാം. എങ്കിലും ഇത്തരം നാടകങ്ങളിലൂടെ (കലാപ്രവര്‍ത്തനങ്ങളിലൂടെ) നമ്മള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശം കഴിയുന്നത്ര ആളുകളിലേയ്ക്ക് എത്തിക്കുക എന്നതാണ് പ്രധാനം. സംവേദനക്ഷമതയെക്കുറിച്ച് തത്ക്കാലം ആശങ്കപ്പെടേണ്ടതില്ല എന്ന് തോന്നുന്നു. അത്‌ നിരവധി അരങ്ങുകളിലൂടെ കാലക്രമത്തില്‍ മെച്ചപ്പെടുത്താവുന്നതെയുള്ളൂ.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  6. മിണ്ടാപ്പൂച്ച ആളു കൊള്ളാമല്ലോ....

    ReplyDelete
  7. നാടകത്തെ നെഞ്ചിലേറ്റുന്ന പുതിയ ഒരു കൂട്ടം കലാകാരികള്‍ (കാരന്മാരും ) മുന്നോട്ടു വന്നു സജീവമാകുന്നതില്‍ അത്യാഹ്ലാദം...
    നാടിന്റെ അകം (നാടകം) തുറന്നു മാലോകരെ സത്യം ബോധിപ്പിച്ചു ഉത്തെജിതരാക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വളരെ വലുതാണ്‌..
    അഭിവാദനങ്ങള്‍ ..

    ReplyDelete
  8. Nadakam kanan kazhinjilla Ennalum Athinte niyarayilullavareum, kavyaude visadeekaranavum valare nannayi............

    ReplyDelete
  9. നന്ദി മനോരാജ്..ഫോണ്ട് കളര്‍ മാറ്റിയിട്ടുണ്ട്.സജീവമാകല്‍ എന്നൊന്നുമില്ല. എഴുതാന്‍ തോന്നിയാല്‍ എപ്പോഴായാലും എഴുതും,അത്രേയുള്ളൂ..വീണ്ടും വരിക.

    കുഞ്ഞൂട്ടാ,നന്ദി..നാടകം മികച്ചതായത് കൊണ്ടാവും അവതരണവും നന്നായത്..
    കല്ലുകടികള്‍ എന്ന് കുഞ്ഞൂട്ടന്‍ ഉദ്ദേശിച്ചത് എനിക്കു മനസ്സിലായി.എങ്കിലും സംവരണം എന്ന തത്വത്തില്‍ എത്ര മാത്രം പോരായ്മയുണ്ടോ അത്ര മാത്രമേ 'പകുതി' എന്ന് പറയുമ്പോള്‍എനിക്കു തോന്നിയുള്ളൂ.വിവേച്ചനങ്ങളില്ലാതെ എല്ലാവരും സഹവര്‍ത്തിത്വത്തില്‍ കഴിയുമ്പോള്‍ പകുതി തിരിക്കലിന്റെ വിവേചനംഒഴിവാക്കേണ്ടത് തന്നെ..

    അരുണ്‍,പബ്ലിഷ് ചെയ്തപ്പോള്‍ വിട്ടു പോയതാണ്.ലിങ്ക് പോസ്ടിനോപ്പം തന്നെ ചേര്‍ത്തിട്ടുണ്ട്.

    VPT ,സംവേദനക്ഷമം അല്ല എന്നെനിക്ക് തോന്നിയില്ല.കമ്മന്റിനു നന്ദി.

    രാജീവ്‌, പൂര്‍ണമായും യോജിക്കുന്നു .ഇനിയും വരിക.

    ചാണ്ടിച്ചന്‍,പുതിയ പേരാണല്ലോ? കുഞ്ഞ് മാറി അച്ചനായോ?വന്നതിനും വായിച്ചതിനും നന്ദി.

    രമേശ്‌, പ്രത്യഭിവാദ്യങ്ങള്‍.

    ശൈലജ ചേച്ചി, സന്തോഷമായി.

    ReplyDelete
  10. ഈ ബ്ലോഗ് കൂടി കാണൂ...

    http://ottayatippaatha.blogspot.com/

    ReplyDelete
  11. It was good.
    And Im happy tat you still retain the flame of those yesterdays with you.
    im sad that i missed watching the play.
    It must have been so powerful.
    And we hope that things will change, though we are sure it wont change overnight. :)

    ReplyDelete
  12. കാവ്യേച്ചീ, നന്നായിട്ടുണ്ട്. മിണ്ടാപൂച്ച ബൂലോകത്തേക്ക് കടന്നിട്ട് കുറേ നാളായിരുന്നല്ലോ :)

    ReplyDelete
  13. VPTപറഞ്ഞതിനെ പറ്റി ഒരു വാക്ക്:
    ഈ നാടകം വളരെ റിഫൈൻഡ് ആണ്, പരിഷത്തിന്റെ മുൻ നാടകങ്ങളെ അപേക്ഷിച്ച് ; അതുകൊണ്ടാണ് അത് പച്ചവെള്ളം പോലെ
    അതിവേഗം സംവേദനത്തിന് വഴങ്ങാതിരുന്നത്..
    പരിഷത്തിന്റെ മുൻ സ്ത്രീപ്രശ്ന നാടകങ്ങൾ
    വളരെ ‘റോ’ (raw) ആയിരുന്നു.
    ആ മുൻ വിധി താങ്കളെ ഭരിച്ചിരുന്നിരിക്കണം.
    ഒരു പക്ഷേ മറ്റു നിരവധി പരിഷത്ത് പ്രവർത്തകരായ പ്രേക്ഷകരേയും....

    ReplyDelete
  14. കാവ്യേ..നന്നായി...സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു റിവ്യൂ എഴുതണംന്നു തീരുമാനിച്ചതായിരുന്നു...ഇനി വേണ്ട...കാവ്യയുടെ ലിങ്ക് അടിച്ചു മാറ്റാം..സമയം കിട്ടുമ്പോള്‍ പരിഷത്ത് ഇടുക്കി ജില്ലയുടെ ബ്ലോഗില്‍ പോരെ..അവിടെ ലിങ്ക് ഉണ്ട്...

    മൂന്നു ദിവസം ഈ നാടകയാത്രയുടെ കൂടെ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ കണ്ട കാഴ്ചകള്‍ സത്യം പറഞ്ഞാല്‍ എനിക്കുതന്നെ അത്ഭുതം ആയിപോയി...ഓരോ വേദികളിലും നാടകം അവതരിപ്പിച്ചു കഴിയുമ്പോള്‍ നിറഞ്ഞ കണ്ണുകളുമായി ഓടിവന്നു നിഷേച്ചിയെയും മറ്റു അഭിനേതാക്കളെയും കെട്ടിപിടിച്ചു കരഞ്ഞ അമ്മമാര്‍...അവര്‍ പങ്കുവച്ച വേദനകള്‍...നിറ കണ്ണുകളുമായി വീടുകളിലേക്ക് തിരിച്ചു പോയവര്‍...ഇനിയും ഒരായിരം പെണ്‍പിറവികള്‍ക്കായി ആശംസകള്‍ അര്‍പ്പിച്ചവര്‍...തെറ്റുകളും പോരായ്മകളും ചൂണ്ടി കാണിച്ചവര്‍...നീ എന്റെ മോളാണ് എന്ന് പറഞ്ഞവര്‍...അങ്ങനെ ഒരുപാട്..ഒരുപാട്...

    കാവ്യ പറഞ്ഞതുപോലെ SMS ഉകളുടെ ലോകത്തില്‍ ജീവിക്കുന്ന മലയാളിക്ക് ഇങ്ങനെയും ഒരു കലാസൃഷ്ട്ടി ആസ്വദിക്കാന്‍ കഴിയും എന്ന് തിരിച്ചറിഞ്ഞ നാളുകള്‍...തെരുവുനാടകങ്ങളിലൂടെ കേരളത്തില്‍ പുതിയൊരു മാറ്റത്തിന് വഴിതെളിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഇത്തവണത്തെ കലജാധയും അതിന്റെ ലക്ഷ്യത്തില്‍ വിജയംവരിച്ചതില്‍ നമുക്ക് സന്തോഷിക്കാം....

    ReplyDelete
  15. കാലമേറെയായി ഒരു പരിഷത് നാടകമൊക്കെ കണ്ടിട്ട്...
    ഇതിവിടെ വാരിക്കുമ്പോൾ സന്തോഷം! :)

    ReplyDelete
  16. നല്ല അവതരണം,ഭാഷയും കീപ്‌ ഇറ്റ്‌ അപ്പ്‌ :)

    ReplyDelete
  17. നല്ല അവതരണം
    അഭിനന്ദനങ്ങൾ

    ReplyDelete
  18. നല്ല അവതരണം
    അഭിനന്ദനങ്ങൾ

    ReplyDelete